Tuesday, 29 November 2011

പാടാത്ത പാട്ടുകാരി

ലതികയെന്ന ഗായികയെ പുതു തലമുറ ഓര്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അവര്‍ പാടിയ പാട്ടുകള്‍ ഇന്നും മലയാളി മൂളൂന്നു. മലയാള ചലച്ചിത്ര ഗാനരംഗത്ത് സജീവ സാധിധ്യമായിരുന്ന ലതിക ഇന്ന് തിരുവനന്തപുരം സംഗീതകോളേജില്‍ സംഗീതാധ്യാപിക.



എസ് അജോയ്

ഓര്‍മ്മയുണ്ടോ ലതികയെ? മനോഹരമായ ഒരു പിടി ഗാനങ്ങള്‍ പാടി ദിക്കുമാറിപ്പറന്ന വിഷുപക്ഷിയെ..... ഓര്‍ക്കാനിടയില്ല. ഈ ശബ്ദത്തിന്റെ പുതുമ നമ്മള്‍ അനുഭവിച്ചിട്ട് കാലങ്ങളായി. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം. ഇപ്പോള്‍ ഇവര്‍ സിനിമാപാട്ട് പാടാറില്ല. ഇന്നവര്‍ കുട്ടികള്‍ക്കു പാട്ടു പറഞ്ഞുകൊടുക്കുകയാണ്്. തിരുവനന്തപുരം സംഗീതകോളേജില്‍ സംഗീതാധ്യാപികയായി കാലം കഴിക്കുമ്പോള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചോര്‍ത്തൊന്നും ഒരു വേവലാതിയുമില്ല ഈ ശബ്ദ സൌകുമാര്യത്തിന്. 80കളുടെ അവസാനവും 90കളുടെ ആദ്യവുമായി ഇവര്‍ പാടിയ മനോഹരഗാനങ്ങള്‍നിരവധിയാണ്.
ജീവിതത്തിന്റെ ആകസ്മിതകളില്‍ ഇതുവരെ പകച്ചുപോയിട്ടില്ല ഈ ഗായിക. സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് രംഗം വിടാന്‍ തീരുമാനിച്ചത്.  തീരുമാനത്തില്‍ ഉറച്ചു നിന്നു.ഇപ്പോഴും ആ തീരുമാനം ശരിയാണെന്ന് ലതിക വിശ്വസിക്കുന്നു. കാതോടു കാതോരം 300ഓളം പാട്ടുകള്‍ നമുക്ക് പാടിത്തന്ന ലതികയുടെ ശബ്ദസൌകുമാര്യം ഇന്ന് സംഗീത വിദ്യാര്‍ഥികള്‍ക്ക് സ്വന്തം. 1994ല്‍ വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങള്‍' എന്ന പാട്ടാണ് അവസാനം പാടിയത്. ഇടയ്ക്കിടെ ചില ആല്‍ബങ്ങള്‍ക്കു പാടാറുമുണ്ട്.
' എല്ലാം ഈശ്വരനിശ്ചയമാണ്. പാട്ടു നിര്‍ത്തി പാലക്കാട് സംഗീത കോളേജില്‍ അധ്യാപികയായി ചേരുമ്പോള്‍ മദ്രാസില്‍ നിന്നു പോന്നതിലോ സിനിമാപാട്ട് നിര്‍ത്തിയതിലോ ആയിരുന്നില്ല  വിഷമം. ചേട്ടനെയും അമ്മയേയുമൊക്കെ പിരിയുന്നതിലായിരുന്നു'-സംഗീതകോളേജിലിരുന്ന് ലതിക പറഞ്ഞു. സര്‍ക്കാര്‍ ജോലി  നല്ല ഭാവിക്ക് വേണ്ടിയാണ് തെരഞ്ഞെടുത്തത്.വീട്ടുകാരാണ് അതു തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല.ഇനിയും ആരെങ്കിലും വിളിച്ചാല്‍ സിനിമയ്ക്ക് പാടാന്‍ മടിയില്ല. എന്നാല്‍ അങ്ങോട്ടുപോയി അവസരം ചോദിക്കില്ല. ഇതുവരെയും അങ്ങനെ ഇടിച്ചുകയറി അവസരമുണ്ടാക്കി പാടിയിട്ടില്ല. ഇനിയും അതിനു കഴിയില്ല. ചോദിക്കാതെ ആരും അവസരം തരുമെന്നും കരുതുന്നില്ല'.
എസ് ജാനകിക്കു ശേഷം ആര് എന്ന ചോദ്യത്തിനു മറുപടിയായിരുന്നു ഒരു കാലത്ത് ലതിക. 1976ല്‍ ഐവി ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം ' പുഷ്പ തല്‍പ്പത്തില്‍ നീ വീണുറങ്ങി' എന്ന പാട്ടോടെയായിരുന്നു തുടക്കം. അമരത്തിലെ 'പുലരേ പൂന്തോണിയില്‍', ചിലമ്പിലെ 'താരും തളിരും മിഴി പൂട്ടി', കാതോടു കാതോരത്തിലെ അതേ വാചകത്തില്‍ തുടങ്ങുന്ന പാട്ട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ 'മെല്ലെ മെല്ലെ', ഇത്തിരി പൂവേ ചുവന്ന പൂവേയിലെ 'പൊന്‍ പുലരൊളി പൂ വിതറിയ', വൈശാലിയിലെ 'ദുംദുഭി നാദം', ശ്രീകൃഷ്ണപരുന്തിലെ 'നിലാവിന്റെ പൂങ്കാവില്‍' തുടങ്ങിയ പാട്ടുകള്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി.
ഭരതന്‍ ചിത്രങ്ങളിലെ സ്ഥിരം ഗായികയായിരുന്നു ലതിക. ഭരതന്റെ ചാമരത്തില്‍ 'വര്‍ണ്ണങ്ങള്‍ ഗന്ധങ്ങള്‍' എന്ന പാട്ടില്‍ തുടങ്ങിയ ആ കൂട്ടുകെട്ട് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.'എന്നോട് പ്രത്യേക വാല്‍സല്യമായിരുന്നു ഭരതേട്ടന്. എന്റെ അനുജത്തി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തുക. റെക്കോഡിങ്ങ് സമയത്ത് അധികം സംസാരമൊന്നുമില്ല. പക്ഷേ പാട്ടിനെക്കുറിച്ച് ശക്തമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉള്ളയാളായിരുന്നു' ലതിക പറയുന്നു. രാഗങ്ങളെക്കുറിച്ചൊക്കെ പിടിപാടുണ്ടായിരുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളായിരുന്നു ഭരതന്‍. അദ്ദേഹത്തോടൊപ്പം ജോലിചെയ്യാനായത് ഭാഗ്യം'.
നാലു പ്രശസ്ത സംഗീത സംവിധായകരുടെ ആദ്യ ചിത്രത്തില്‍ പാടാനായി എന്നത് ലതികയ്ക്കു സ്വന്തമായ അംഗീകാരം. രവീന്ദ്രനൊപ്പം ചൂളയിലും, ഔസേപ്പച്ചനൊപ്പം കാതോടുകാതോരത്തിലും, എസ്പി വെങ്കിടേശിനൊപ്പം രാജാവിന്റെ മകനിലും രാജാമണിക്കൊപ്പം ഗ്രാമത്തെ കിളി എന്ന തമിഴ് ചിത്രത്തിലും.
'വലിയ വലിയ ആളുകളെ പരിചയപ്പെടാനായി. ഒരുമിച്ചു ജോലി ചെയ്യാന്‍ കഴിഞ്ഞു. ദാസേട്ടന്‍, എസ്പി ബാലസുബ്രഹ്മണ്യം, പി ബി ശ്രീനിവാസ്,ദേവരാജന്‍ മാഷ്, രാഘവന്‍ മാഷ്.......അങ്ങനെ നിരവധിപേര്‍. ഇതാണ് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നത്. ദാസേട്ടന്‍ പറഞ്ഞിട്ടാണ് അഡയാര്‍ സംഗീത കോളേജില്‍ പാട്ടു പഠിക്കാന്‍ ചേരുന്നത്. ജോലി കിട്ടാന്‍ കാരണമായതും ആ പഠനം തന്നെ. ഇന്നും കാണുമ്പോള്‍ വാല്‍സല്യം കൊണ്ടു മൂടും അദ്ദേഹം.'
'വിനയാന്വയതനാണ് എസ്എപി സാര്‍.ഒരിക്കല്‍ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ പാടുന്നു. എസ് പി പറഞ്ഞു. ലതിക നന്നായി പാടി. എന്റേത് മോശമായി. എനിക്ക് ഒന്നുകൂടി പാടണം. ഒരു വലിയ ഗായകനായിട്ടും ആ ഭാവമില്ലാത്ത അദ്ദേഹം പുതിയ തലമുറയ്ക്ക് മാതൃകയാണ്.'
ലതിക പാടിയ ചില പാട്ടുകള്‍ അറിയപ്പെടുന്നത് മറ്റു ചില ഗായികമാരുടെ പേരിലാണ്. ഉദാഹരണത്തിന്് കാതോടുകാതോരം, പുലരെ പൂന്തോണിയില്‍, സായം സന്ധ്യ(ഈഗിള്‍) എന്നീ പാട്ടുകള്‍ ചിത്രയുടേതായാണ് പൊതുവെ അറിയപ്പെടുന്നത്. ദൂരദര്‍ശന്‍ ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍ മിന്നാനിനുങ്ങിന്റെ നുറുങ്ങുവട്ടത്തിലെ കണ്‍മണിയെ ആരാരിരോ..... എന്നപാട്ട് എസ് ജാനകിയുടെ പേരിലാണ് അവതരിപ്പിച്ചത്. ഇതൊന്നും സാരമില്ല എന്ന നിലപാടിലാണ് ലതിക.
കൊല്ലം ആശ്രാമം സ്വദേശിനിയായ ലതിക ചെറുപ്പം മുതല്‍ നന്നായി പാടുമായിരുന്നു. നന്നേ കുട്ടിക്കാലത്തു തന്നെ ഗാനമേളകളില്‍ സജീവ സാനിധ്യം. ചേച്ചിയും അന്ന് പാട്ടുകാരി. ചേട്ടന്‍ രാജേന്ദ്രബാബു കീബോര്‍ഡ് വായിക്കും. പാര്‍വതി മില്ലിലെ സാധാരണ ജീവനക്കാരനായിരുന്നു അഛന്‍ സദാശിവന്‍ ഭാഗവതര്‍.  ഗാനമേളകളില്‍ നിരന്തരം പാടി ലതികയ്ക്ക് തഴക്കം വന്നു.
'ഇതിനിടെ ചേട്ടന്‍ കണ്ണൂര്‍ രാജന്റെ സഹായിയായി നാടകരംഗത്തെത്തി. തുടര്‍ന്ന്  ഒരു നാടകഗാനം പാടാന്‍ അവസരം ലഭിച്ചു. ബിച്ചു തിരുമലയെഴുതി രാജന്‍ സംഗീതസംവിധാനം നിര്‍വഹിച്ച' തുഷാര ബിന്ദുക്കളെ' എന്ന പ്രശസ്ത ഗാനം. എന്നാല്‍ ഈ പാട്ട് സിനിമയില്‍ പാടാന്‍ ഭാഗ്യം സിദ്ധിച്ചത് ജാനകിക്കാണ്.  ഈ സംഭവത്തോടെ എന്നെ സിനിമയില്‍ പാടിപ്പിക്കുക എന്ന ദൌത്യം കണ്ണൂര്‍ രാജന്‍ ഏറ്റെടുത്തു. അങ്ങനെയാണ് 1976 ല്‍ 'പുഷ്പ തല്‍പ്പത്തില്‍' എന്ന പാട്ടു സംഭവിക്കുന്നത്.'
പുതിയ തലമുറയിലെ ഗായകര്‍ നന്നായി പാടുമെന്ന് പറയുന്ന ലതികയ്ക്ക് അവര്‍ കൂറേക്കൂടി അര്‍പ്പണ മനോഭാവം കാട്ടണമെന്ന അഭിപ്രായമുണ്ട്. ജീവിതത്തില്‍ സംഭവിച്ചതെല്ലാം നല്ലതിന് എന്നു കരുതുന്ന ഈ ഗായിക ലതിക ടീച്ചര്‍ എന്ന കുട്ടികളുടെ വിളികളില്‍ സംതൃപ്തയാണ്.

No comments:

Post a Comment